What looks like the end Of the road is more often Just a bend in the road.

Wednesday, April 23, 2008

അച്യുത മേനോന് പിണഞ്ഞ അമളി-കഥ

മോഹന്‍ പ്രസ്സുടമ അച്യുത മേനോനന്‍‍ കസാലയില്‍ ചാരിക്കിടന്ന് ആലോചനയില്‍ ആണ്ടിരുന്നു. പ്രസ്സ് നടത്തിക്കൊണ്ട് പോകുന്നതില്‍ മോനോന്‍‍ ഉത്കണ്‍ഠപ്പെട്ടിരുന്നില്ല. പക്ഷെ, പ്രസ്സിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബുക്ക് സ്റ്റാള്‍ മേനോന് ഏറെ മന:പ്രയാസം സൃഷ്ടിച്ചു.

ബുക്ക് സ്റ്റാള്‍ അടച്ചുപൂട്ടാന്‍ സുഹൃത്തുക്കള്‍ പലവുരു മേനോനെ ഉപദേശിച്ചതായിരുന്നു. അതൊന്നും അയാള്‍ ചെവിക്കൊണ്ടില്ല.

അയാള്‍ കച്ചവടത്തിന്‍റെ ഹരിശ്രീ കുറിച്ചത് എളിയ നിലയില്‍ തുടങ്ങിയ ഒരു ബുക്ക് സ്റ്റാളിലൂടെയായിരുന്നു. ഇന്ന് മേനോന്‍ നാലാള്‍ അറിയുന്ന ബിസിനസ്സുകാരനായിട്ടുണ്ട്. എങ്കിലും പഴയ കഷ്ടപ്പാടിന്‍റെ കറുത്ത ദിനങ്ങള്‍ ഇടയ്ക്കൊക്കെ അയാളെ വേട്ടയാടാറുണ്ട്.

കൊച്ചുമുതലാളിയുടെ അച്ചുകൂടത്തില്‍ അടിച്ചുവാരാന്‍ നിന്ന ആ തെണ്ടിച്ചെക്കന്‍ പയ്യെ മുതലാളിയുടെ വിശ്വസ്തനായിത്തീര്‍ന്നു. മുതലാളി മരണക്കിടക്കയില്‍ കിടന്ന് തന്‍റെ വിശ്വസ്ത സേവകനെ വിളിച്ചു. - " അച്ചൂ, നീയ് മിടുക്കനാണ്. ഇനി നീ ആശ്രിതനായിവടങ്നെ കഴൃണത് ശര്യല്ല. നിനക്ക് നല്ലൊരു ഭാവീണ്ട്......വല്ലതും സ്വന്തായി തൊടങ്ങ്.......അച്ചൂന് നല്ലതെ വരൂ....."

കൊച്ചുമുതലാളി അനുഗ്രഹിച്ചു കൊടുത്ത പണം മുടക്കി അച്യുത മേനോന്‍ വളരെ ചെറിയ തോതില്‍ നോട്ടുബുക്കുകളുടെ കച്ചവടം ആരംഭിച്ചു. അയാള്‍ക്ക് ഒരിക്കലും വച്ചകാല്‍ പിറകോട്ടു വലിക്കേണ്ടതായി വന്നില്ല; വച്ചടിവച്ചടി കയറ്റം. അയാള്‍ കച്ചവടം വിപുലീകരിച്ചു. അത് പടര്‍ന്ന് പന്തലിച്ചു.

എല്ലാം സ്വപ്രയത്നത്തിലൂടെ നേടിയതെങ്കിലും കയറിപ്പോന്ന വഴികളെപ്പറ്റി അയാള്‍ പൂര്‍ണ്ണ ബോധവാനായിരുന്നു.

അയാള്‍ ചാരുകസാലയില്‍ ഇളകിയിരുന്നു. ബുക്ക് സ്റ്റാള്‍ തുടര്‍ന്ന് നടത്തുന്നതിലേക്ക് കൈക്കൊള്ളേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു.

അച്യുത മേനോന്‍റെ ഏക മകള്‍ അനിത പത്താംതരം ഉയര്‍ന്ന നിലയില്‍ വിജയിച്ചു. ഏതൊരച്ഛനേയും പോലെ മേനോനും അതില്‍ അഭിമാനിതനായിരുന്നു. അവളുടെ പഠിത്തം കുറച്ചകലെയുള്ള മഠം വക ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു മേനോന്‍ നടത്തിയത്. മഠത്തിന്‍റെ ഗമ അവള്‍ക്ക് അടുത്ത പട്ടണത്തിലെ കോളേജ് പ്രവേശനത്തില്‍ മുന്‍ഗണന നല്കി.

അച്യുത മേനോന്‍റെ ചിന്തകള്‍ തനി ബിസിനസ്സ് ശൈലിയില്‍ ഓട്ടം തുടങ്ങി.

അനിതയ്ക്ക് ഉച്ചക്ക് ശേഷമെ ക്ലാസില്‍ പോകേണ്ടതുള്ളു. അവളെ ഉച്ചവരെ ബുക്ക് സ്റ്റാളില്‍ ഇരുത്താം. ശേഷം ഭാഗം അമ്മാളു നോക്കട്ടെ.

അയാളുടെ വിചാരങ്ങളുടെ ശൃഖല നീണ്ടുപോവുകയായിരുന്നു.

പക്ഷെ, അമ്മാളു സമ്മതിക്കുമോ? അച്യുത മേനോനന്‍ ശങ്കിച്ചു. അമ്മാളു ശുദ്ധ ഗതിക്കാരിയാണ്. നേരേവാ നേരേപോ പ്രകൃതക്കാരിയായ തന്‍റെ ഭാര്യയെഎങ്ങനെയെങ്കിലും സമ്മതിപ്പിച്ചേ അടങ്ങൂ എന്ന തീരൂമാനത്തോടെ, ഒരു പരീക്ഷണത്തിനുള്ള പുറപ്പാടോടെ അച്യുത മേനോന്‍ പ്രസ്സിനു പുറത്തിറങ്ങി.

പലവിധ മനോവ്യാപാരങ്ങളോടെ അയാള്‍ വീട്ടിലെത്തി. അമ്മാളുഅമ്മ കൊടുത്ത ചായ ഊതിക്കുടിക്കുന്നതിനടയില്‍ അച്യുത മേനോന്‍ പൂമുഖത്ത് വരുത്തിയ മാറ്റങ്ങള്‍ ഔത്സുക്യത്തോടെ വീക്ഷിച്ചു. ആകാശനീലിമയുടെ ചാരുത നിറഞ്ഞ ജനല്‍ കര്‍ട്ടനുകള്‍; ഒരു ഭാവഗാനത്തിന്‍റെ സൌന്ദര്യത്തോടെ ഒഴുകുന്ന പുഴയുടെ ചുമര്‍ ചിത്രം.

അയാള്‍ക്ക് അനിതയുടെ കലാബോധത്തില്‍ മതിപ്പ് വളര്‍ന്നു

.

വിശ്രമത്തിനടയില്‍ അച്യുത മേനോന്‍ ചുമര് ചാരി നില്‍ക്കുന്ന അമ്മാളു അമ്മയോട് ബുക്ക് സ്റ്റാളിന്‍റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറഞ്ഞു. തന്നെ വളര്‍ത്തിയ ബുക്ക് സ്റ്റാള്‍ ഉപേക്ഷിക്കുന്നതിലുള്ള വൈമനസ്യത്തെക്കുറിച്ച് സൂചിപ്പിച്ചു.

അമ്മാളുഅമ്മ എല്ലാം മൂളിക്കേട്ടു.

" അമ്മാളൂം അനിതയും വിചാരിച്ചാല്‍ കട നടത്താന്‍ പറ്റില്യേ." ഒടുവില്‍ മേനോന്‍ ചോദിച്ചു.

അമ്മാളു അമ്മ അസ്വസ്ഥതയോടെ ചുമര് ചാരി നിന്നു. വാക്കുകള്‍ അവര്‍ക്ക് എവിടെയൊക്കെയോ വഴി മുട്ടി.

" അതെ..... അതെ.......... ബാക്കിള്ളോന്‍ ഇനി കച്ചോടോം ചെയ്യണോ...... ഒന്നിനോക്കണം പോന്ന പെങ്കുട്യാ.......... കഷ്ടേ കഷ്ടം......... "

"അമ്മാളുനെന്താ കാര്യം പറഞ്യാ മനസ്സിലാവില്യേ."

അച്യുത മേനോന്‍റെ വാക്കുകള്‍ക്കപ്പുറം വഴിവിട്ടിറങ്ങാന്‍ അമ്മാളു അമ്മയ്ക്ക് അറിയില്ലായിരുന്നു.

പിറ്റേന്ന് പ്രഭാതം മുതല്‍ അമ്മയും മോളും ബുക്ക് സ്റ്റാളിലെ സെയില്‍സ് ഗേള്‍സായി ജോലി തുടങ്ങി. അച്യുത മേനോന്‍റെ ശിക്ഷണത്തില്‍ അവര്‍ ആത്മാര്‍ത്ഥതയോടെ വിപണനരംഗത്ത് മുഴുകി.

തിരക്കുകള്‍ക്കിടയില്‍ അപൂര്‍വമായി കിട്ടുന്ന രാത്രീയുടെ അന്ത്യയാമങ്ങളിലെ വിശ്രമവേളകളില്‍ അച്യുത മേനോന്‍ ബുക്ക് സ്റ്റാളിന്‍റെ വില്പ്പനയുടെ കണക്കുകളിലുടെ നീങ്ങിയപ്പോള്‍ അദ്ഭുതത്തോടെ, ഒട്ടൊരു വേദനയോടെ ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞു - ദിനംപ്രതി പുസ്തക വില്പന കുറഞ്ഞു വരുന്നു.

അച്യുത മേനോന്‍ ആദ്യമായി തോല്‍വി മണത്തറിഞ്ഞു. ഇതില്‍ എന്‍തോ പന്‍തി ‍കേടുള്ളതായി അയാള്‍ നിരീച്ചു.

പക്ഷെ, തെളിവുകള്‍. അത് അയാളെ കുഴക്കുന്ന കീറാമുട്ടിയാക്കി......

അപ്പോള്‍ അനിത ബുക്ക് സ്റ്റാളില്‍ ഇരിക്കുകയായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ പുസ്തകം വാങ്ങാന്‍ എത്തിച്ചേര്‍ന്നു.

" ഇരുനൂറ് പേജ് നോട്ട്പുസ്തകം വേണം." കുട്ടികള്‍ പറഞ്ഞു.

" റൂള്ഡോ, അണ്‍റൂള്ഡോ" അനിത ചോദിച്ചു.

" മാഷോട് ചോദിക്കണം." കുട്ടി പറഞ്ഞു.

" ഓക്കെ. സാറിനോട് കണ്‍ഫേം ചെയ്ത് വരൂ. "

കുട്ടികള്‍ ഇറങ്ങാനുള്ള ബദ്ധപ്പാടിലായിരുന്നു. അന്നേരം അച്യുത മേനോന്‍ ധൃതിയില്‍ കയറി വന്നു.

" മക്കള് പുസ്തകം വാങ്ങീല്യേ" അയാള്‍ ചോദിച്ചു.

" ഇരൂന്നുറ് പേജിന്‍റെ പുസ്തകം ബ്ടെ ഇല്യാത്രെ. "

" ബ്ടെ ണ്ട് ല്ലോ. ആട്ടെ, മക്കള്‍ക്ക് വരയിട്ടതാ ഇടാത്തതാ വേണ്ടെ. "

" വരയിട്ടത്. " കുട്ടി പറഞ്ഞു.

പുസ്തകം എടുത്തുകൊടുക്കുമ്പോള്‍ മേനോന്‍ മകളെ രൂക്ഷമായി നോക്കി. അത്രമാത്രം.

അങ്ങുപുറത്ത് പ്രസ്സിനുമുന്നിലൂടെ നീണ്ടുപോവുന്ന ടാറിട്ട പൊതുനിരത്തിലൂടെ ഉദയാമോട്ടോര്‍ സര്‍വ്വീസ് അന്നേരം ഹൈസ്കൂള്‍ കുട്ടികളെ കുത്തിനിറച്ച് പട്ടണം ലക് ഷ്യമാക്കി കുതിച്ചു പാഞ്ഞു.............

No comments: